13/07/2026
എലിപ്പനി നിസ്സാരമല്ല....
എലിപ്പനി മരണകാരണമാകുന്നതിന് പ്രധാന സാഹചര്യം ഒരുക്കുന്നത് പ്രതിരോധശീലങ്ങൾ പാലിക്കാത്തതും സ്വയം ചികിത്സ മൂലം സമയം നഷ്ടപ്പെടുത്തുന്നതും ആണ്.
എലി മാത്രമല്ല, നായ ,പൂച്ച കന്നുകാലികൾ ഇവയുടെ എല്ലാം മൂത്രത്തിലൂടെ എലിപ്പനി രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരും. *പേരിൽ എലി മാത്രമാ*
*യി* *എന്ന് സാരം.* മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കത്തിൽ ആകുന്ന തൊഴിൽ സാഹചര്യങ്ങൾ ഉള്ളവർക്ക് രോഗസാധ്യത കൂടുതലാണ്. എന്നാൽ കൈകാലുകളിൽ മുറിവുള്ളപ്പോൾ മലിനമായ വെള്ളവും മണ്ണുമായി സമ്പർക്കത്തിൽ ആയ *ആർക്കും എലിപ്പനിക്കുള്ള സാധ്യത ഉണ്ടാകുന്നു.* വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിൽ ഇറങ്ങുന്ന *ഏതൊരാൾക്കും എലിപ്പനി ബാധിക്കാനുള്ള റിസ്ക് ഉണ്ട്.* *റിസ്ക് തിരിച്ചറിയുക* എന്നത് അതിപ്രധാനമാണ്.
പേശി വേദന, കഠിനമായ ക്ഷീണം, തലവേദന, പനി, വയറിളക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ പാടില്ല. എലിപ്പനി രോഗബാധിതനായ വ്യക്തി പേശീ വേദനയ്ക്കും മറ്റും സ്വന്തം നിലയിൽ വേദനസംഹാരികൾ വാങ്ങി കഴിച്ചാൽ രോഗം അതിവേഗം ഗുരുതരമായി മരണത്തിലേക്ക് നയിക്കപ്പെടുന്നു.
കൈകാലുകളിൽ മുറിവുണ്ടെങ്കിൽ മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കത്തിൽ ആകരുത്. ബാൻഡേജ് ഉപയോഗിക്കുക. പണിക്ക് ഇറങ്ങുമ്പോൾ നീളമുള്ള കയ്യൂറകളും ഗമ്പൂട്ടും ധരിക്കുക. നിരന്തരം മണ്ണും വെള്ളവുമായി സമ്പർക്കത്തിൽ ആകുന്ന ജോലികൾ ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്ചയിലൊരിക്കൽ 200 മില്ലിഗ്രാം ഡോക്സി സൈക്ലിൻ കഴിക്കേണ്ടതാണ്. വയറു നിറച്ച് ആഹാരം കഴിച്ച ശേഷം ഗുളിക കഴിക്കുക ,ധാരാളം വെള്ളം കുടിക്കുക. ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും ഗുളിക കഴിക്കാം... *കയ്യിൽ വാങ്ങി വച്ചാൽ പോര കഴിക്കാൻ മടിക്കരുത്.*
രോഗാണു വാഹകരായ എലി, കന്നുകാലികൾ തുടങ്ങിയവരിൽ നിന്ന് രോഗപകർച്ച ഒഴിവാക്കുന്നതിന് ശുചിത്വ ശീലം പാലിക്കുക. ഭക്ഷണ അവശിഷ്ടങ്ങളും ചപ്പുചവറുകളും കൂട്ടിയിട്ട് എലിക്ക് ആവാസം ഒരുക്കരുത്. കന്നുകാലികളെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറക്കി കുളിപ്പിക്കരുത്. തൊഴുത്ത് വൃത്തിയാക്കുമ്പോഴും മറ്റും കൈയുറയും കാലുറയും ധരിക്കാൻ ശ്രദ്ധിക്കുക, ശേഷം കൈകൾ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.