09/09/2026
.
ഡോ.വേണു തോന്നയ്ക്കൽ
അപ്പം പങ്കുവയ്ക്കാൻ പഠിയ്ക്കാം
ബാലവേല അതിക്രൂരവും നിന്ദ്യവും നിഷിദ്ധവുമാണ്. പരിഷ്കൃത സമൂഹത്തിൽ ബാലവേലയെ കുറിച്ച് ഓർക്കുന്നത് പോലും പരിഹാസ്യമാണ്.
മാതാപിതാക്കളുടെ ലാളനയേറ്റ് കളിച്ചും ചിരിച്ചും പഠിച്ചും വളരേണ്ട പ്രായത്തിൽ ഹോട്ടലുകളിൽ എച്ചിൽ ഇല പെറുക്കിയും ഭക്ഷണ മേശ തുടച്ചും എച്ചിൽ പാത്രങ്ങൾ കഴുകിയും അന്യരുടെ ഉച്ഛിഷ്ടം കഴിച്ചും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടും കുട്ടികൾ കഴിയുകയാണ്. അവരുടെ സ്വപ്നങ്ങളിൽ നിറമുള്ള പൂക്കൾ വിരിഞ്ഞില്ല. അവൻ്റെ ഇരുൾ വിരിച്ച ഓർമകളിൽ വയർ നിറയെ ഭക്ഷണം കണ്ടില്ല. സമാന പ്രായക്കാർ ഒരു പലകയും പിടിച്ച് പുൽവിരിച്ച മൈനാത്ത് തലങ്ങും വിലങ്ങും വിക്കറ്റിനായി ഓടുമ്പോൾ വിശന്നു കരയുന്ന പെങ്ങൾക്കായി ഒരു കഷണം ബിസ്‌കറ്റ് തെരയുകയാണവൻ്റെ ബാല്യം.
തൻറെ പ്രായത്തിലുള്ള കുട്ടികൾ നല്ല ഭക്ഷണം കഴിച്ചും നല്ല വസ്ത്രങ്ങൾ ധരിച്ചും പുസ്തക സഞ്ചികളുമായി നഗരത്തിലെ മുന്തിയ സ്കൂളുകളിൽ പോകുമ്പോൾ അവർ ഹോട്ടലുകളിലും മറ്റും പണിയെടുത്ത് നഗരത്തിലെ അഴുക്ക് ചാളകളിൽ കഴിയുകയാണ്.
ചിലർ തെരുവുകളിൽ പിച്ചയിരക്കുന്നത് കാണാം. മോഷണം തൊഴിലാക്കിയവരും കുറവല്ല. ഇവരാരും പഠിക്കാൻ മോശക്കാരോ ബുദ്ധിയില്ലാത്ത കുട്ടികളോ അല്ല. എന്തുകൊണ്ട് ഇവർക്ക് വിദ്യാഭ്യാസവും മറ്റു ജീവിത സാഹചര്യങ്ങളും നിഷേധിയ്ക്കപ്പെട്ടു.
രാഷ്ട്രവികസനത്തിൽ ക്രിയാത്മകമായി പങ്കുചേരേണ്ടതിലേക്ക് പരിശീലനം ലഭിക്കേണ്ട സുവർണ കാലമാണ് ഇവ്വിധത്തിൽ നഷ്ടമാവുന്നത്. രാജ്യത്തിൻറെ വികസനത്തിൽ പങ്കാളിയാവാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഇവരൊക്കെ ചെന്നെത്തപ്പെടുന്നത് രാഷ്ട്ര വികസനത്തിന് തുരങ്കം വയ്ക്കുന്ന കുറ്റകൃത്യങ്ങളും സാമൂഹ്യ ദ്രോഹവും തൊഴിലാക്കിയ ചെറുതും വലുതുമായ സംഘങ്ങളിലേക്കാണ്.
കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ച് ലാഭം കൊയ്യുന്ന മാഫിയ സംഘങ്ങൾ വരെ നമ്മുടെ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കാവും വിധമല്ല അവരെ കൊണ്ട് ഇത്തരക്കാർ പണിയെടുപ്പിക്കുന്നത്.
ഉണ്ണാനുമുറങ്ങാനും സമയം നൽകാതെ അവരെ കഷ്ടപ്പെടുത്തുകയാണ്. ചെയ്യുന്ന പണിക്ക് തക്ക പ്രതിഫലം നൽകുന്നുമില്ല. ഒരു മുതിർന്ന വ്യക്തി ചെയ്യുന്ന അത്രയും ജോലിയാണ് ഈ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്.
ഇവർക്ക് പോഷക സമൃദ്ധമായ ഭക്ഷണമോ നല്ല വസ്ത്രമോ വേണ്ടത്ര വിശ്രമമോ നൽകുന്നില്ല. ഇവരുടെ ആരോഗ്യ കാര്യങ്ങളിൽ കൂടി വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. മാത്രമല്ല കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
മുതിർന്നവരെ ജോലിക്ക് വയ്ക്കുകയാണെങ്കിൽ അവർക്ക് അർഹമായ ശമ്പളം കൊടുക്കണം. നിശ്ചിത സമയത്തു മാത്രമേ അവർ പണിയെടുക്കുകയുള്ളൂ. തൊഴിൽ ദാതാവിന് തന്റെ ഇഷ്ടം പോലെ അവരെ മേയാൻ പറ്റുകയുമില്ല.
എന്നാൽ ശംബളമോ ഭക്ഷണമോ വിശ്രമമോ നൽകാതെ കുട്ടികളെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. മാത്രമല്ല തങ്ങൾക്ക് തോന്നും മാതിരി അവരെ പീഡിപ്പിക്കുന്നവരുമുണ്ട്. ഇത്തരം ചൂഷണങ്ങൾക്കെതിരെ കുട്ടികൾക്ക് എന്ത് ചെയ്യാനാവും. അവർ ആരോടാണ് താങ്കളുടെ ദുഃഖം പറയുക.
ഇന്ത്യൻ നഗരങ്ങളിലെ മിക്ക ഹോട്ടലുകളിലും ചെറിയ കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട്. നിരന്തരം അത്തരം കാഴ്ചകൾക്ക് ഞാൻ സാക്ഷിയാവാറുണ്ട്. നിങ്ങളും അവ്വിധം വേല ചെയ്യുന്ന കുട്ടികളെ കണ്ടിരിക്കുന്നു.
ബാലവേലയ്ക്ക് എതിരെ ഇവിടെ നിയമങ്ങളുണ്ട്. കുട്ടികളെ വേലയ്ക്ക് ഉപയോഗിക്കുന്നവരെ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്. എന്നിട്ടുമെന്തേ ബാലവേല ഇവിടെ അനവരതം തുടരുന്നു.
ബാലവേലയ്ക്ക് കുട്ടികളെ പ്രേരിപ്പിക്കുന്ന രക്ഷിതാക്കളെ നമുക്ക് വെറുപ്പാണ്. അവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവും നമ്മുടെ അഭിപ്രായം.
ബാലവേലയ്ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരെ നാം ധാരാളമായി കണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ പ്രഗൽഭരും പ്രശസ്തരുമായ അനവധി പേരുണ്ട്. എന്നിട്ടുമെന്തേ താൻ ഭക്ഷണം കഴിച്ച എച്ചിൽ പാത്രം എടുക്കുന്ന ഒരു ബാലകന്റെ നേരെ ദയയുടെയും കനിവിന്റെയും ഒരു നോക്ക് കണ്ടില്ല. എന്തുകൊണ്ട് അതിനെതിരെ പ്രതികരിച്ചില്ല.
ബാലവേല എന്ന് ഇവിടെ വിവക്ഷിക്കുന്നത് കുട്ടികൾ സ്വന്തം വീട്ടിലെ പണികൾ ചെയ്യുന്നതല്ല. കുട്ടികൾ പണി ചെയ്യുന്നത് ഒരു മോശപ്പെട്ട കാര്യം എന്ന് എനിക്കഭിപ്രായമില്ല. പണി ചെയ്യാൻ വീട്ടിൽ പണിക്കാർ ഉള്ളപ്പോഴും കുട്ടികൾ തങ്ങൾക്കാവും വിധം പണികൾ ചെയ്ത് വളരണം. എന്നാൽ മാത്രമേ കുട്ടികൾ സാമൂഹ്യ ബോധമുള്ള, കർത്തവ്യ ബോധമുള്ള, ഉത്തമ പൗരന്മാരായി വളരുകയുള്ളൂ. അത്യാവശ്യം ജീവിത സൗകര്യമുള്ള പല വീടുകളിലും കുട്ടികളെ കൊണ്ട് സ്വന്തം തുണി അലക്കാനോ അടുക്കി വയ്ക്കാനോ ഉറങ്ങുന്ന മുറി ഒന്നടിച്ചു വാരാനോ ശീലിപ്പിയ്ക്കാറില്ല. എൻ്റെ വീട്ടിൽ പണിക്കു വരുന്ന സ്ത്രീ സ്വന്തം മകളെ കൊണ്ട് യാതൊരു പണിയും ചെയ്യിപ്പിയ്ക്കില്ലായെന്ന് അഭിമാനത്തോടെ പറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതേ പ്രായമുള്ള എൻ്റെ മകൾ അത്യാവശ്യം സ്വന്തം ഭക്ഷണം ഉണ്ടാക്കുന്നതുൾപ്പെടെ വീട്ടുപണികൾ ചെയ്യും.
അത്തരമൊരു ബാലവേലയെ കുറിച്ചല്ല ഇവിടെ പറയുന്നത്. സ്വന്തം ബാല്യകാലം നിഷേധിക്കപ്പെടുകയും സ്കൂൾ വിദ്യാഭ്യാസം നൽകാതെ കഠിന വേലകൾക്ക് നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളുണ്ട്. ഇവിടെയാണ് ബാലവേല എന്ന പദം അർത്ഥവത്താവുന്നത്. കുട്ടികൾ സ്വമേധയാ ഇത്തരം പണികൾ ചെയ്യുകയല്ല. അവർ അതിലേയ്ക്ക് നിർബന്ധിയ്ക്കപ്പെടുകയാണ്.
ബാലവേലയ്ക്ക് വിധിക്കപ്പെട്ട പഠിത്തത്തിൽ മിടുക്കനായ ഒരു കുട്ടിയെ എനിക്കറിയാം. അവനെ നമുക്ക് രവി എന്ന് വിളിക്കാം.
വളരെ യാദൃശ്ചികമായിട്ടാണ് ഒരു ചായക്കടയിൽ വച്ച് ഞാൻ അവനെ കണ്ടത്. എന്നെ കണ്ടപാടെ അവൻ ഒളിക്കാൻ ശ്രമിച്ചു. ഞാനവനെ കയ്യോടെ പിടിച്ചു. അന്ന് അവൻ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. പഠിക്കാൻ മാത്രമല്ല പ്രസംഗ കലയിലും പൊതുവിജ്ഞാനത്തിലും അവൻ മിടുക്കനാണ്.
ക്ലാസ്സിൽ പോവാതെ പണിയെടുത്ത് നടക്കുന്നതിനാൽ ഞാൻ അവനെ വഴക്കു പറഞ്ഞു. പണിയെടുത്തു കിട്ടുന്ന പണം കൊണ്ട് വൃത്തികെട്ട ശീലങ്ങളിലേക്ക് കടക്കുന്ന കുട്ടികളെ എനിക്കറിയാം. അത്തരത്തിൽ ഒരാളായി രവിയെ കാണരുതെന്ന് എനിക്ക് നിർബ്ബന്ധമുണ്ടായിരുന്നു.
രവിയുടെ ഉത്തരം എൻറെ വായടപ്പിച്ചു. പണിയെടുത്ത് പഠിച്ചു മിടുക്കരായ ലോക പ്രശസ്തരായ ചിലരുടെ പേരുകൾ അവൻ എന്നോട് പറഞ്ഞു. ഈ ചെറിയ പ്രായത്തിൽ പോലും ഈ വക വിഷയങ്ങളിൽ അവന് അറിവുണ്ടെന്ന ചിന്ത എന്നെ അത്ഭുതപ്പെടുത്തി.
പുസ്തകം വാങ്ങാനും യൂണിഫോമിനുമാണ് കടയിൽ പണിയെടുക്കുന്നതെന്ന് അവൻ പറഞ്ഞു. പുസ്തകവും യൂണിഫോമും വാങ്ങാനുള്ള പണം ഞാൻ നൽകി. ഇനി പണിക്ക് പോകരുതെന്ന് വിലക്കുകയും ചെയ്തു. ഇനിമേൽ പഠനാവശ്യങ്ങൾക്ക് വേണ്ട പണം തന്നു കൊള്ളാമെന്ന് ഉറപ്പും നൽകിയാണ് ഞാൻ മടങ്ങിയത്.
ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു കാണും. നഗരത്തിലെ ഒരു മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരിക്കവേ എനിക്ക് മുഖപരിചയം തോന്നുന്ന ഒരു ബാലൻ എനിക്ക് മുന്നിലെ മേശ വൃത്തിയാക്കുന്നത് കാണാനിടയായി.
രവി. എന്നെ കണ്ടയുടനെ അവൻറെ കണ്ണുകൾ നനഞ്ഞു. അവനെ അടുത്ത് വിളിച്ച് ഞാൻ സംസാരിച്ചു. അവൻ എന്നോട് ഇതുവരെ പറഞ്ഞത് കളവായിരുന്നു എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.
രവിയുടെ അച്ഛൻ അന്ധനാണ്. ഒരു വാഹന അപകടത്തിൽ പെട്ട് കാലുകൾക്ക് പരിക്ക് പറ്റിയ അദ്ദേഹം കിടപ്പിലാണ്. അമ്മ നേരത്തെ മരിച്ചു പോയിരുന്നു. സ്കൂളിൽ പഠിക്കുന്ന ഒരു കുഞ്ഞു പെങ്ങൾ രവിക്കുണ്ട്. വീട്ടു വേല മുഴുവൻ ചെയ്തിട്ടാണ് കുഞ്ഞു പെങ്ങളെയും കൂട്ടി അവൻ സ്കൂളിൽ പോയിരുന്നത്. സഹായിക്കാനായി കാര്യമായി ആരുമില്ല. സഹായിയ്ക്കാനെത്തുന്നവർ എത്ര ദിവസം സഹായിയ്ക്കും. സഹായം പലപ്പോഴും പ്രസംഗത്തിൻ്റെ രൂപത്തിലോ ചാനലുകളുടെ മുന്നിൽ വേദനിയ്ക്കുന്നവൻ്റെ കണ്ണീരൊപ്പുന്ന വീഡിയോ ചിത്രമായിട്ടോ ആവും വരിക.
പട്ടിണിക്കാരെ കാണണമെങ്കിൽ പാവപ്പെട്ടവൻ്റെ സർക്കാരാശുപത്രികളിൽ പോകണം. ഔഷധത്തിന് കുറിപ്പടി നൽകിയ ഡോക്ടർ രോഗിയുടെ നിസ്സഹായാവസ്ഥ കണ്ട് മരുന്ന് വാങ്ങാൻ പണവും കൊടുത്തു. അടുത്ത ദിവസം രോഗിയെ സന്ദർശിച്ച ഡോക്ടർ രോഗമെങ്ങനെയുണ്ട് മരുന്നു കഴിച്ചല്ലോ എന്ന് അന്വേഷിച്ചു. മരുന്നു വാങ്ങി. കഴിച്ചില്ല. ഭക്ഷണത്തിന് ശേഷം മരുന്നു കഴിയ്ക്കാനല്ലേ ഡോക്ടർ പറഞ്ഞത്. ഭക്ഷണം കഴിയ്ക്കാൻ കഴിഞ്ഞില്ലത്രേ. അതാണ് പട്ടിണി. മനുഷ്യ സ്നേഹമുള്ള ഏതൊരു ഡോക്ടർക്കും പറയാൻ ഇത്തരം അനുഭവ കഥകൾ ഉണ്ടാവും. നാം ദാരിദ്ര്യമുക്തരാണെന്നാവും പറയാൻ പോവുക. വേണ്ട. നമ്മുടെ നാട്ടിൽ ഇന്നും പട്ടിണിയുണ്ട്.
നമുക്ക് പ്രധാന വിഷയത്തിലേയ്ക്ക് വരാം. ആരൊക്കെ സഹായിച്ചാലും അതിന് പരിധി ഉണ്ടല്ലോ. സർക്കാർ ഏജൻസികളും പൊതുജന സംഘടനകളും ബന്ധുക്കളും സഹായ ഹസ്തങ്ങളുമായി എത്തിയെന്നു വരാം. അത്ര തന്നെ. പലപ്പോഴും സഹായം വാക്കിലും പരസ്യങ്ങളിലുമായി ഒതുങ്ങുകയല്ലേ പതിവ്.
രവിക്ക് എങ്ങനെ പഠിക്കാനാവും എന്ന് നിങ്ങൾ തന്നെ പറയുക. അവൻ പഠിക്കാൻ പോയാൽ സ്വന്തം വീടിൻറെ അവസ്ഥ പരിതാപകരമാവും. ഒരു കുടുംബം മുഴുവനും പട്ടിണി കിടന്ന് മരിക്കേണ്ടി വരും. അതിനേക്കാൾ നല്ലതല്ലേ ബാലവേല എന്ന രവിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഒരു കുടുംബത്തിൻറെ മുഴുവൻ ഭാരവും അവൻറെ ശിരസിലാണ് എന്ന് ഓർക്കുക.
ബാലവേല ചെയ്യുന്നവരിൽ ഏറിയ പേരും ഇത്തരം കുടുംബ പ്രാരാബ്ധങ്ങൾ അനുഭവിക്കുന്നവരാവും. ഇതൊരു സാമൂഹ്യ വിപത്താണ്. ബാലവേലക്കെതിരെ പ്രസ്താവനകളിറക്കുകയും നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്നതൊഴിച്ചാൽ ഒരു കുട്ടി ബാലവേലയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യത്തിനെതിരെ നാം എന്തു ചെയ്തു. അതേക്കുറിച്ച് എപ്രകാരം പഠിച്ചു. എത്ര കണ്ടു ചിന്തിച്ചു.
എന്തേ നാവുറങ്ങിപ്പോയോ?
നാം ആരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കുന്നില്ല. നാം നമ്മെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. നമ്മുടെ സുഖ ജീവിതത്തിനും ആവശ്യങ്ങൾക്കുമായി മാത്രം ഓരോന്നു ചെയ്യുന്നു.
നിയമങ്ങളും പരിശീലന കളരികളും (work shop) ചർച്ചകളുമായി നാം ധനം ചെലവിടുകയാണ്. അതുകൊണ്ടെന്ത് മെച്ചം. ആർക്കുണ്ട് നേട്ടം.
കുഞ്ഞന് കഞ്ഞി കുമ്പിളിൽ തന്നെ.
ആരെയും താങ്ങാതെ വേല ചെയ്തു ജീവിക്കാനാവും എന്ന് തെളിയിച്ച രവിയോട് എനിക്ക് ബഹുമാനം തോന്നി.
ഈ സാമൂഹ്യ വിപത്തിനെതിരെ അലറി കരയാൻ ആഗ്രഹിച്ച എന്റെ നാവ് പൊന്തിയില്ല. അത്രമേൽ ദു:ഖം മനസ്സിൽ തളം കെട്ടി നിന്നിരുന്നു.
ചേരിയിലും ചാളയിലും പിന്നെയും കുഞ്ഞുങ്ങൾ ജനിച്ചു. അവരെ നോക്കി കൊഞ്ഞനം കുത്താൻ നാം മറന്നില്ല. അപ്പോഴും ഭരണകൂso ശീതീകരിച്ച മുറികളിൽ അപ്പം പങ്കുവയ്ക്കാൻ പഠിക്കുകയായിരുന്നു.