18/06/2026
#ക്യാൻസറുകൾക്ക് വിട
ഡോ. വേണു തോന്നയ്ക്കൽ
ക്യാൻസറുകൾക്ക് വിട
യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ക്യാൻസർ അഥവ അർബുദ രോഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. രോഗം വരുത്തുന്ന ദുരിതങ്ങൾ അനവധിയാണ്. ക്യാൻസറുകൾ ശാരീരികമായി മാത്രമല്ല മാനസ്സികമായും സാമൂഹ്യമായും സാമ്പത്തികമായും നമ്മെ തകർക്കുന്നു.
ചികിത്സയ്ക്കായി വേണ്ടത് വലിയ തുകയാണ്. കുടുംബം ഇതുവരെ സമ്പാദിച്ചതും പോരാതെ വരും. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും അവരുടെ വിവാഹത്തിനും ദമ്പതികൾക്ക് വാർദ്ധക്യ കാലത്ത് ജീവിക്കുന്നതിനും കരുതി വച്ച ധനമാണ് ചികിത്സയ്ക്കായി ചെലവിടേണ്ടി വരുന്നത്.
കത്തുന്ന മണൽക്കാട്ടിൽ സൂര്യനു കീഴെ ചോര വിയർപ്പാക്കി സ്വരൂപിച്ച ധനമാണ്. എന്തെല്ലാം സ്വപ്നങ്ങളാണ് ചുട്ടു പൊള്ളുന്ന മണൽക്കാട്ടിൽ അയാൾ നെയ്തു കൂട്ടിയത്.
പണം ഇനിയുമുണ്ടാക്കാം. പ്രിയപ്പെട്ടവരുടെ ജീവനല്ലേ വലുത്.
രോഗം ഗൃഹനാഥനാവാം. കയ്യിലുള്ള സമ്പാദ്യവും വീടും പറമ്പും എന്തിന് ഭാര്യയുടെ കഴുത്തിലെ മിന്നും ചികിത്സിയ്ക്കായി ഉപയോഗിച്ചു. രോഗം കരുണ കാട്ടിയില്ല. കുടുംബനാഥൻ മണ്ണിലേക്ക് മടങ്ങി. കുടുംബാംഗങ്ങൾക്ക് അഭയം തെരുവും. കേരളത്തിലെ ഒരു ശരാശരി കുടുംബത്തിൻറെ അവസ്ഥയാണിത്. ഇത്തരം യാഥാർത്ഥ്യങ്ങൾ കണ്ടറിഞ്ഞിട്ടും നാം എന്തു കൊണ്ട് ക്യാൻസറുകളെ സ്വന്തം ഗൃഹങ്ങളിലേയ്ക്കാനയിയ്ക്കാൻ ധൃതിപ്പെടുന്നു.
ക്യാൻസർ ആർക്കും എപ്പോഴും പിടിപെടാം. തങ്ങൾക്ക് ഈ രോഗം വരരുതെന്ന് ഒരു സമൂഹമാകെ നിശ്ചയ ദാർഢ്യത്തോടെ എന്തുകൊണ്ട് ആഗ്രഹിക്കുന്നില്ല. അപ്രകാരം ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്ക് ഒരുപാട് തരം ക്യാൻസറുകളിൽ നിന്നും തീർച്ചയായും രക്ഷപ്പെടാവുന്നതാണ്.
തനിക്ക് രോഗം വരില്ല എന്ന് നാം ഓരോരുത്തരും ഉറച്ച് വിശ്വസിക്കുകയാണ്. വെറുതെ ഒന്ന് സംശയിക്കാൻ കൂടി ആരും തയ്യാറാവുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ രോഗം വരുമ്പോൾ കാണാമെന്നാവും ഉത്തരം. അതേ സമയം ആരോഗ്യം വിലക്കു വാങ്ങാനാഗ്രഹിക്കുന്ന ആരോഗ്യമാനിയാക്കുകളായി മാറുകയാണ് നാം.
യഥാസമയം രോഗ നിർണ്ണയം നടത്തി ചികിത്സ നൽകുകയാണെങ്കിൽ മിക്കവാറും ക്യാൻസറുകളിൽ നിന്നും നമുക്ക് രോഗ മുക്തി നേടാവുന്നതാണ്. ചിലതരം ക്യാൻസറുകളിൽ അതുമായി പൊരുത്തപ്പെട്ട് ആയുസ്സിന്റെ അറ്റം വരെ പോകാം. പരിശോധനകളും ചികിത്സകളും തുടരേണ്ടി വരും. അങ്ങനെയായാലും വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ജീവിതം മുന്നോട്ട് പോകാവുന്നതാണ്.
അർബ്ബുദ രോഗ നിർണ്ണയത്തിനായി ഡോക്ടറെ കാണുന്നവർ വിരളമാണ്. ഡോക്ടർ ക്യാൻസർ സംശയിച്ചാൽ ഡോക്ടറോട് ക്ഷുഭിതരാവുകയും തട്ടിക്കയറുകയും ചെയ്യുന്ന രോഗികളും ബന്ധുക്കളുമുണ്ട്. തനിക്ക് ക്യാൻസർ വരാനിടയില്ല എന്ന് വാദിക്കുന്നവരാണ് മിക്കവരും. ഡോക്ടർക്ക് വിവരമില്ല എന്ന് പറയാനും ഇത്തരക്കാർക്ക് മടിയില്ല. രോഗം തീവ്രമാവുമ്പോൾ പശ്ചാത്തപിച്ചിട്ടും കാര്യമില്ല.
തനിക്ക് അർബ്ബുദ രോഗം വരില്ല എന്ന് വിശ്വസിക്കുന്നതും രോഗമുണ്ടോ എന്ന് സംശയിക്കാതിരിക്കുന്നതും അക്കാര്യത്തിൽ ടെസ്റ്റുകൾക്ക് വിധേയമാവാത്തതും രോഗ ഭയം കൊണ്ടാണ്. രോഗ ഭീതി പ്രകടമാക്കുന്ന രീതി വ്യക്തിയുടെ വിദ്യാഭ്യാസത്തെയും സാംസ്കാരിക ചുറ്റുപാടിനെയും ആശ്രയിച്ചിരിക്കുന്നു.
ഡോക്ടർമാരുടെ വൈദഗ്ദ്ധ്യ കുറവും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും രോഗ നിർണ്ണയം വൈകിയ്ക്കാൻ ഇടയാക്കുന്നു. മിക്ക ക്യാൻസർ രോഗികളിലും വളരെ യാദൃശ്ചികമായിട്ടാണ് രോഗം കണ്ടെത്തുന്നത്.
ക്യാൻസർ രോഗങ്ങളെ പ്രതിരോധിക്കാനുള്ള വെറും ശ്രമം പോലും എങ്ങും കാണുന്നില്ല. രോഗ ചികിത്സയെക്കാൾ പ്രധാനം രോഗ പ്രതിരോധമാണ്. ഇവിടെ രോഗ പ്രതിരോധമില്ല. ക്യാൻസർ രോഗങ്ങൾക്ക് അഴിഞ്ഞാടാൻ ഭരണ കൂടം സൗകര്യം ഒരുക്കുകയാണ്. എന്നിട്ട് ചികിത്സിക്കാൻ ഭാഗ്യക്കുറിയും വിറ്റു നടക്കുന്നു.
ചില ആശുപത്രി കുത്തകകൾ ക്യാൻസർ ഗവേഷണം പാട്ടത്തിന് എടുത്ത് രോഗികളെ ഗിനി പന്നികളാക്കി കോടിപതികളാവുന്നു. അധികാര ദല്ലാളരുടെ ഒത്താശ എങ്ങുമുണ്ട്. കേരളത്തിൻറെ പ്രത്യേക സാഹചര്യത്തിൽ ക്യാൻസർ രോഗികളുടെ സംഖ്യ പെരുകുകയാണ്. അർബുദ രോഗികൾക്കായി ആശുപത്രികൾ ഇനിയും പോരാതെ വരും.
അർബ്ബുദ രോഗങ്ങൾക്കെതിരെ ഒരു സാംസ്കാരിക അവബോധം സൃഷ്ടിച്ചാലേ കഴിയൂ. ആരോഗ്യ ബോധവൽക്കരണ പ്രചാരണ പരിപാടികളും രോഗ നിർണ്ണയത്തിലേക്ക് സംഘടിത തീവ്രയജ്ഞ പ്രവർത്തനങ്ങളും പൊതുജന സഹകരണത്തോടെ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്.
ദഹനക്കുറവും വിശപ്പില്ലായ്മയും ഓക്കാനവും ഏറെ നാളായി ഉണ്ട്. അടുത്തുള്ള ആശുപത്രിയിൽ പോയി ഡോക്ടറെ കാണും. തൽക്കാലം രോഗ ശമനം ലഭിക്കും. രോഗം കലശലായപ്പോഴാണ് മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിൽ പോയി വിദഗ്ധനെ കാണാമെന്ന് വച്ചത്. കരൾ ഉൾപ്പെടെ ആന്തരിക അവയവങ്ങളെ ക്യാൻസർ വിഴുങ്ങി കഴിഞ്ഞു. ഇനി എന്തു ചെയ്യും.
ഇതുപോലെ എത്രയെത്ര കേസുകൾ. യഥാസമയം രോഗനിർണയം നടത്താനാകാത്തതിനാൽ രോഗി അപകടത്തിലാകുന്നു. ക്യാൻസർ വരച്ചിടുന്ന ഭീകരത നാം ചിന്തിക്കുന്നതിനേക്കാൾ വലുതാണ്. അർബ്ബുദ രോഗങ്ങൾക്ക് കേരളം വഴി മാറുന്നതെന്തുകൊണ്ട്. ഡോക്ടർമാരും ശാസ്ത്രജ്ഞരും മാത്രമല്ല നാം ഓരോരുത്തരും പ്രായഭേദം മറന്ന് യോഗ്യതകൾ മറന്ന് സ്ഥാനമാനങ്ങൾ മറന്ന് ഇത്തരം ചിന്തകളിൽ വ്യാപൃതരാവണം.
ഇന്നലെകളെ താരതമ്യം ചെയ്തു നോക്കുമ്പോൾ ഇന്ന് നമുക്കുണ്ടായ മാറ്റം വളരെ വലുതാണ്. ചുറ്റുപാടുമായി ഇണങ്ങി സമയ ക്രമത്താൽ ഉണ്ടായ ഒരു മാറ്റമല്ല. വളരെ പെട്ടെന്ന് ഉണ്ടായതാണ്. ആധുനിക ജീവിത സാഹചര്യങ്ങൾ അപ്രകാരമാണ്. ഈ മാറ്റങ്ങൾക്കൊത്ത് ശരീര കോശങ്ങൾക്ക് അതി ജീവനശേഷി കെടുമ്പോൾ പിന്നെ എന്താണൊരുപശാന്തി. ക്യാൻസറുകൾക്ക് കീഴടങ്ങുക തന്നെ.
അമിത കാലറി ഭക്ഷണം, കൃത്രിമാഹാരങ്ങൾ, ആഡിറ്റീവുകൾ, വ്യായാമം തീരെയില്ലാത്ത ദിനചര്യ, തെരക്കേറിയ ദിനസരികൾ, മനോ:സമ്മർദ്ദം, മാനസിക പിരിമുറുക്കം, സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങൾ, പരിസര മലിനീകരണം, തുടങ്ങി ആധുനിക ലോകം സമ്മാനിച്ച ഘടകങ്ങളാണ് കാൻസർ ജനകങ്ങളായി വർത്തിക്കുന്നത്.
കൃത്രിമാഹാരങ്ങൾക്ക് നാം കീഴങ്ങുകയാണ്. കൃത്രിമ തന്മാത്രകൾ ഇല്ലാത്ത ഒരു നേരത്തെ ഭക്ഷണം കൂടി ലഭ്യമല്ല. കുട്ടികളെയും അമ്മമാരെയും സ്വാധീനിക്കുന്ന വമ്പിച്ച പരസ്യങ്ങളാണ് ദൃശ്യമാധ്യമങ്ങളിൽ വിരുന്നൊരുക്കുന്നത്. പരസ്യങ്ങളിൽ കുരുങ്ങി രാസ ഭക്ഷണങ്ങൾ നൽകി നാം സ്വന്തം കുഞ്ഞുങ്ങളെ ദ്രോഹിക്കുകയാണ്. അവരെ രോഗികളാക്കുകയാണ്. ഇത്തരം പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താതെ ഭരണ കൂടം ചെയ്യുന്നത് കുറ്റകരമായ അനാസ്ഥയാണ്.
വിവിധ നിറങ്ങളിലെ ബേക്കറി ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് (soft drinks), കോൺസെൻട്രേറ്റഡ് ഡ്രിങ്ക്സ് (concentrated drinks), തുടങ്ങിയ മധുര ശീതള പാനീയങ്ങൾ, എന്നിവ കൃത്രിമാഹാരങ്ങളുടെ പട്ടികയിൽ പെടുന്നു. ഫാസ്റ്റ് ഫുഡ് (fast foo), പ്രോസസ്ഡ് ഫുഡ് (processed food), എന്നിവയും ധാരാളം രാസ തന്മാത്രകൾ ചേർത്തുണ്ടാക്കുന്നവയാണ്. പുത്തൻ പാചക വിധികൾ പ്രകാരം തയ്യാറാക്കുന്ന ഭക്ഷണങ്ങളിൽ പല തരം രാസ സംയുക്തങ്ങൾ ചേർക്കുകയും തന്മൂലം മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാവുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ചേർക്കുന്ന രാസ സംയുക്തങ്ങളുടെ ഫലമായി അപകടകാരികളായ പുത്തൻ സംയുക്തങ്ങൾ ഉൽപാദിപ്പിക്കപ്പെടുകയാണ്.
ഇത്തരം ഭക്ഷണങ്ങൾ നമുക്ക് എന്തു കൊണ്ട് ഒഴിവാക്കിക്കൂടാ. നമ്മുടെ പഴയ ആഹാര ശീലവുമായി നമുക്ക് പൊരുത്തപ്പെടാം. അവ ആധുനിക രാസഭക്ഷണങ്ങളെക്കാൾ എന്തുകൊണ്ടും നന്നാണ്. കൃത്രിമ രാസ പാനീയങ്ങളെക്കാൾ ഏറെ മെച്ചമാണ് നമ്മുടെ ഇളനീരും സംഭാരവും. പരിഷ്കാരത്തിന്റെ പേരിൽ നാം ഒക്കെയും ഉപേക്ഷിച്ചു.
കീടനാശിനികളും രാസവിഷങ്ങളും നമ്മുടെ പരിസരത്തെയും ഭക്ഷ്യ ശൃംഗലയെയും മലീമസമാക്കി. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകൾ (preservatives) ഭക്ഷ്യ മലിനീകരണം പിന്നെയും വർദ്ധിപ്പിച്ചു. ഉഷ്ണ രാജ്യത്ത് കഴിയുന്ന നമുക്ക് തണുപ്പിനോട് പ്രിയമാണ്. ആവശ്യത്തിനും അനാവശ്യത്തിനും റിഫ്രിജറേറ്ററുകളെ ആശ്രയിക്കാൻ തുടങ്ങി. ആഴ്ചകളോളം ഫ്രീസറിൽ പഴകിയ ഭക്ഷണം നാം അഭിമാനത്തോടെ കഴിക്കുന്നു. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നു. നമ്മുടെ ജീവിത സാഹചര്യങ്ങൾ മാറി. വളരെ പെട്ടെന്നാണ് നാം ആധുനിക ഭക്ഷണപ്പുരകളുടെയും കൃത്രിമാഹാരങ്ങളുടെയും പിറകെ പോയത്.
ഇതാണ് ആരോഗ്യ കേരളത്തിൻറെ പരിഛേദം. നമുക്കു വേണ്ടത് തിരിച്ചറിവാണ്. വിഷം വിൽക്കാൻ അനുവാദം നൽകി ആ വിഷം തിന്ന് അർബ്ബുദ രോഗികൾ പെരുകുമ്പോൾ ക്യാൻസർ വാർഡുകൾ തീർക്കുകയല്ല ഭരണകൂടത്തിന്റെ യഥാർത്ഥ ധർമ്മമെന്ന് കാലം തെളിയിക്കും.