14/06/2016
റിക്രൂട്ട്ചെയ്ത് വര്‍ഷമൊന്നു കഴിഞ്ഞിട്ടും ഗ്രീന്‍ പേപ്പറില്ല; കൃത്യമായി ശമ്ബളമില്ലാതെ, ഭക്ഷണമില്ലാതെ, നാട്ടിലേക്ക് വരാന്‍പോലും ആകാതെ കുവൈറ്റ് ആംബുലന്‍സ് സര്‍വീസില്‍ 210 നഴ്സുമാര്‍; റിക്രൂട്ടിങ് ഏജന്‍സികളുടെ കള്ളക്കളി തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുമോ?
മറുനാടന്‍ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശമ്ബളം കൃത്യമായി ലഭിക്കാനും നാട്ടിലേക്കുവരാനും കേരള, കേന്ദ്ര സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കുവൈറ്റ് ആംബുലന്‍സ് സര്‍വീസിന് കീഴില്‍ നിയമനം ലഭിച്ച മലയാളി നഴ്സുമാര്‍. ജോലിക്കു വേണ്ടി 22 ലക്ഷം രൂപവരെ ഏജന്‍സിക്ക് നല്‍കി കുവൈറ്റ് ഗവണ്‍മെന്റിന് കീഴില്‍ ജോലിക്ക് കയറിയ 210 മെയില്‍ നഴ്സുമാരാണ് ഇപ്പോള്‍ ശമ്ബളം കൃത്യമായി കിട്ടാനുള്ള ഗ്രീന്‍ സര്‍ട്ടിഫിക്കറ്റിനായി സഹായം തേടുന്നത്. നിയമനക്കാര്യം ബജറ്റില്‍ പാസാക്കാത്തതിനാലും സാലറി സര്‍ട്ടിഫിക്കറ്റും ഗ്രീന്‍പേപ്പറും ലഭിക്കാത്തതിനാലും ഇവരിലാര്‍ക്കും അത്യാവശ്യത്തിനുപോലും വധിയെടുക്കാനോ നാട്ടിലേക്കുവരാനോ കഴിയുന്നില്ല. പണംവാങ്ങി കുവൈറ്റില്‍ ജോലിക്കെത്തിച്ച ചില ഏജന്‍സികള്‍തന്നെ മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അവര്‍ക്ക് കൂടുതല്‍ നിയമനം നടത്തുന്നതിനായി ബജറ്റ് പാസാക്കാതിരിക്കാന്‍ കരുനീക്കം നടത്തുന്നതായും നഴ്സുമാര്‍ ആരോപിക്കുന്നു.
ജോലിക്കുകയറി പത്തുമാസമായിട്ടും ശമ്ബളം ലഭിക്കാത്തതിനാല്‍ പണമില്ലാതെ, ജോലിസ്ഥലത്തുനിന്ന് ഭക്ഷണം പൊതിഞ്ഞുകെട്ടി താമസസ്ഥലത്തുകൊണ്ടുവന്ന് വിശപ്പടക്കേണ്ടിവരുന്ന ഇവരുടെ ദുരവസ്ഥ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 327 നഴ്സുമാര്‍ ശമ്ബളമില്ലാതെ വലയുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പൊതുപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി സതീഷ് കുമാര്‍ കുവൈറ്റ് ഇന്ത്യന്‍ അംബാസഡറിനെ ഇ മെയില്‍ വഴി ഈ പ്രശ്നം അറിയിച്ചതിനെ തുടര്‍ന്ന് വരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും പരാതി ലഭിച്ചാല്‍ ഇതില്‍ ഉടന്‍തന്നെ അന്വേഷണം നടത്താമെന്നും കുവൈറ്റ് ഇന്ത്യന്‍ എംബസി ഉറപ്പു നല്‍കി. തുടര്‍ന്ന് മിക്കവര്‍ക്കും കഴിഞ്ഞ വിഷുദിനത്തില്‍ അതുവരെയുള്ള ശമ്ബളക്കുടിശ്ശിക ചെക്കായി ലഭിച്ചുതുടങ്ങി. എന്നാല്‍ 327 പേരില്‍ 117 പേരുടെ ബഡ്ജറ്റ് മാത്രമാണ് ഇതുവരെ പാസായത്. ശേഷിക്കുന്നവരുടെ കാര്യത്തില്‍ റിക്രൂട്ട് ചെയ്ത ഏജന്‍സികളുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയാണ്.
ഹിബ, ജെ കെ ഇന്റര്‍നാഷണല്‍, പോളന്‍സ് എന്നീ ഏജന്‍സികള്‍ വഴിയാണ് ഇവര്‍ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. ജോലിക്കുകയറി ഒരുവര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഇവരുടെ ബജറ്റ് പാസാകാത്തതിനാല്‍ മാസം കൃത്യമായി ശമ്ബളം ലഭിക്കുന്നില്ല. ആരോഗ്യമന്ത്രാലയത്തില്‍ ഇവരുടെ ബജറ്റ് പാസായ ശേഷം സിവില്‍ വിഭാഗത്തിന്റെ അംഗീകാരം ലഭിക്കണം. ഇപ്രകാരം ഇവരുടെ ബജറ്റ് റിലീസായാല്‍ മാത്രമേ പേരുകള്‍ ഡാറ്റാബെയ്സില്‍ ചേര്‍ക്കൂകയുള്ളൂ. അതിനുശേഷം ഇവര്‍ക്കെല്ലാം സിവില്‍പേപ്പര്‍ അഥവാ ഗ്രീന്‍ പേപ്പര്‍ നല്‍കും. ഇതു ലഭിച്ചാലേ ബാരാത്ത അഥവാ ശമ്ബള സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഇതിനുശേഷം ശമ്ബളം കൃത്യമായി ബാങ്ക് അക്കൗണ്ടില്‍ എത്തും. മാത്രമല്ല, ബാരാത്ത ലഭിക്കാതെ ഇവര്‍ക്ക് ഇന്ത്യയിലേക്ക യാത്രചെയ്യാന്‍ കഴിയില്ല. സിക്ക്ലീവിന് അപേക്ഷിക്കാനോ അടിയന്തിര ഘട്ടങ്ങളില്‍ നാട്ടിലേക്ക് വരാനോ കഴിയാതെ ദുരവസ്ഥയിലാണ് ഇപ്പോള്‍ 210 നഴ്സുമാര്‍. തങ്ങളുടെ ബഡ്ജറ്റ് പാസാക്കുന്നത് വൈകിപ്പിക്കുന്നത് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍തന്നെയാണെന്ന് ഇവര്‍ ആരോപിക്കുന്നു.
ബജറ്റ് വൈകിപ്പിച്ചാല്‍ അതിന്റെ മറവില്‍ കൂടുതല്‍പേരെ പണംവാങ്ങി റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള തന്ത്രമാണ് നടക്കുന്നത്. ഇന്ത്യന്‍ എംബസിയേതോ കേന്ദ്ര മന്ത്രാലയത്തെയോ കേരള സര്‍ക്കാരിനെയോ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ബജറ്റ് തടയുമെന്ന് ഇവരെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഭക്ഷണം കഴിക്കാനോ നാട്ടിലേക്കു വിളിക്കാനോ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇവരില്‍ പലരും. നാട്ടില്‍ നിന്നും ഇവിടെ തന്നെ ജോലി ചെയുന്ന മറ്റു സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയാണ് ഇവര്‍ ശമ്ബളം വൈകുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നതും മറ്റും. അമ്മയും അച്ഛനും മരിച്ചിട്ടും നാട്ടില്‍ എത്താന്‍ സാധിക്കത്തവരും നിശ്ചയിച്ചു വച്ച സഹോദരിയുടെ വിവാഹതിനുള്ള തുക കൃത്യമായി കൊടുക്കാന്‍ സാധിക്കാത്തതുകൊണ്ട് സഹോദരിയുടെ വിവാഹം പോലും മുടങ്ങിയ ആളുകളും ഇവരുടെ ഇടയില്‍ ഉണ്ട്.
മുമ്ബ് ഇവരുടെ വാര്‍ത്ത മറുനാടനിലൂടെ അറിഞ്ഞ പൊതുപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി സതീഷ്കുമാര്‍ അക്കാര്യം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ശമ്ബളക്കുടിശ്ശിക ലഭിക്കാന്‍ വഴിയൊരുങ്ങിയത്. ഒരു മണിക്കൂറിനുള്ളില്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി അധികൃതര്‍ സതിഷിനെ നേരിട്ടു ഫോണില്‍ ബന്ധപെട്ടു കാര്യങ്ങള്‍ തിരക്കുകയും അടിയന്തരമായി നഴ്സുമാരുടെ വിവരങ്ങള്‍ നല്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം ഉടന്‍തന്നെ നഴ്സുമാരോട് കുവൈറ്റിലുള്ള ഇന്ത്യന്‍ എംബസിയുമായി നേരിട്ട് ബന്ധപ്പെടാനും ആവശ്യപ്പെട്ടു. അങ്ങനെയാണ് പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകുകയും നൂറോളംപേരുടെ കാര്യത്തില്‍ രണ്ടുമാസം മുമ്ബ് ഗ്രീന്‍പേപ്പര്‍ ലഭിക്കുന്നതും. ശേഷിക്കുന്നവരുടെ കാര്യം റിക്രൂട്ടിങ് ഏജന്‍സികളുടെ ചരടുവലി മൂലം തടയപ്പെടുകയായിരുന്നു. ഇക്കാര്യം പരിഹരിക്കാന്‍ കേന്ദ്ര മന്ത്രാലയമോ കേരളസര്‍ക്കാരോ അടിയന്തിരമായ കുവൈറ്റ്ിലെ ഇന്ത്യന്‍ എംബസിയെ ഉള്‍പ്പെടെ ബന്ധപ്പെട്ട് പരിഹാരം കാണണമെന്നാണ് നഴ്സുമാരുടെ ആവശ്യം. വലിയ സ്വപ്നങ്ങള്‍ കണ്ടു കുവൈത്തില്‍ ജോലിക്കായി എത്തിയ ഇവര്‍ക്ക് ശമ്ബളം കിട്ടാതായതോടെ ഇവരുടെ കുടുംബങ്ങളും സാമ്ബത്തിക പ്രതിസന്ധിയിലാണ്.
ഗ്രീന്‍ പേപ്പര്‍ ലഭിക്കാനുള്ളവരുടെ ഫയലുകള്‍ ഏജന്‍സികള്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് നഴ്സുമാര്‍ ആരോപിക്കുന്നു. ഇപ്പോഴും തലവരി പണം വാങ്ങി ഈ ഏജന്‍സികള്‍ ഇതേ വകുപ്പുകള്‍ക്കായി ഇന്ത്യയില്‍ ഇന്റര്‍വ്യൂകള്‍ നടത്തുന്നുണ്ടെന്നും പലരും പണം ഇപ്പോള്‍ തന്നെ നല്‍കി ജോലിക്കായി കുവൈറ്റില്‍ എത്താനായി തയ്യാറാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഒരു വര്‍ഷംമുമ്ബ് റിക്രൂട്ട് ചെയ്തവരുടെ ബജറ്റ് പാസാകാത്തതിനാല്‍ അതേ ഒഴിവുകള്‍ തന്നെ കാട്ടിയാണ് ഇപ്പോള്‍ കളിപ്പിക്കല്‍ നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് 29നാണ് 327 പേര്‍ വരുന്ന നഴ്സുമാരുടെ സംഘം കുവൈറ്റിലെത്തിയത്. മാര്‍ച്ച് 12 ന് രണ്ടായിരത്തോളം പേര്‍ക്ക് കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷമായിരുന്നു റിക്രൂട്ടിങ്്. സമാനമായി ഡല്‍ഹിയില്‍ വച്ച് നടത്തിയ ഇന്റര്‍വ്യൂവിലൂടെ 40 പേര്‍ക്കും ജോലി ലഭിച്ചു. അങ്ങനെ കുവൈറ്റിലെത്തിയ നഴ്സുമാര്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ മെഡിക്കല്‍, വിരലടയാള, റസിഡന്‍സ്, സിവില്‍ ഐഡി എന്നിവയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ജൂലൈ 18 ന് എല്ലാ പരിശോധനകള്‍ക്കും ശേഷം ഇവര്‍ ജോലിക്കു കയറി. കുവൈറ്റിലെത്തിയ ഇവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ജോലിക്ക് കയറിയത് സാധാരണ നിലയില്‍ ജോലിക്ക് കയറി മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ശമ്ബളം കിട്ടിത്തുടങ്ങുമെങ്കിലും ഇവരുടെ കാര്യത്തില്‍ അതുണ്ടായില്ല.
പത്തു മാസം കഴിഞ്ഞിട്ടും ശമ്ബളം ലഭിക്കാതെ വന്നതോടെ ഇവരില്‍ ചിലര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ക്ക് ഫയലുകള്‍ മിനിസ്ട്രിയില്‍ സബ്മിറ്റ് ചെയ്തിട്ടില്ലെന്നും കുറച്ച് പേരേ കുടി റിക്രൂട്ട് ചെയ്യാനുണ്ടെന്നും അതിന് ശേഷമേ ഫയല്‍ സബ്മിറ്റ് ചെയ്യുവെന്നുമാണ് മറുപടി ലഭിച്ചത്. എന്നാല്‍ കൂടുതല്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്താനായി ഫണ്ട് അനുവദിക്കാനില്ലെന്ന വാദം മിനിസ്ട്രി ഉയര്‍ത്തുന്നുണ്ട്. ബഡ്ജറ്റില്‍ ഫണ്ട് അനുവിദിച്ചാല്‍ റിക്രൂട്ട്മെന്റ് നടത്തുമെന്നും ശമ്ബളം ലഭിക്കുമെന്നും ആണ് ഏജന്‍സികളുടെ വാദം. എന്നാല്‍ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട നഴ്സുമാര്‍ ശമ്ബളം ലഭിക്കുന്നില്ലെന്ന് അറിയിച്ചപ്പോള്‍ ഫണ്ട് പ്രശ്നമില്ലെന്നായിരുന്നു അവരുടെ മറുപടി. ഇതോടെയാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ തന്നെയാണ് ഇവരുടെ ഫയലുകള്‍ യഥാവിധി സമര്‍പ്പിക്കാതെ ഇവര്‍ക്ക് ഗ്രീന്‍പേപ്പര്‍ ലഭിക്കാന്‍ തടസ്സം നില്‍ക്കുന്നതെന്ന സംശയം ബലപ്പെടുന്നത്